കൂദാശകള്‍ |
---|
ഉത്ഥാനത്തിനു ശേഷം ഈശോ ശിഷ്യന്മാര്‍ക്കു നല്കിയ സുപ്രധാന മുന്നറിയിപ്പ് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതങ്ങളില്‍ നിന്നു ശക്തി ലഭിക്കുന്നതുവരെ നഗരത്തില്‍ തന്നെ വസിക്കുവിന്‍' (ലൂക്ക 24:49). ഈ മുന്നറിയിപ്പ് ശ്ലീഹന്മാര്‍ അക്ഷരം പ്രതി പാലിച്ചു. അവരുടെ കാത്തിരിപ്പ് 50 ദിവസം നിണ്ടു. ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് പന്തക്കൂസ്താ ദിനത്തില്‍ അവരുടെ മേല്‍ തീനാവുകളുടെ രൂപത്തില്‍ എഴുന്നള്ളിവന്ന് അവരെ 'ശക്തി ധരിപ്പിച്ചു'. (നടപടി 2:14) പരിശുദ്ധാത്മാവിനാല്‍ ശക്തരാക്കപ്പെട്ട ശ്ലീഹന്മാര്‍ പ്രതികൂലസാഹചര്യങ്ങളെപ്പോലും അവഗണിച്ചു സുവിശേഷ പ്രഘോഷണം നടത്തുകയും അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് ആനയിക്കുകയും ചെയ്തു (നടപടി 2:41). ഈശോയ്ക്കു വേണ്ടി പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും പരിശുദ്ധാത്മാവിന്റെ പ്രത്യേക ശക്തി സ്വീകരിക്കണമെന്നു ഈ സംഭവത്തില്‍നിന്നു സഭ മനസിലാക്കി. പരിശുദ്ധാത്മാവിനെ പ്രത്യേകമായി സ്വീകരിക്കുന്ന സ്ഥൈര്യലേപനമെന്ന കൂദാശയ്ക്കു അടിസ്ഥനമായിരിക്കുന്നത് സഭയുടെ ഈ അറിവും ബോദ്ധ്യവുമാണു.
വർഗ്ഗം:ആരാധനാക്രമം